About Me

My photo
Palakkad, India
കഥകളിയും സംഗീതവും സാഹിത്യവും പിന്നെ കുറച്ച് പാചകവും ഇഷ്ടപ്പെടുന്ന ഒരു തനി നാട്ടിന്പു്റത്തുകാരന്‍...

Monday, February 28, 2011

എന്റെ മൌനം.

തീവ്രവിഷാദം തുളുമ്പുമെന്‍ മൌനമേ
നീയെങ്ങിനെയെന്നില്‍ കുടിയിരുന്നു.
എന്‍റെയീ ഏകാന്തസഞ്ചാരവീഥിയില്‍
നീയെങ്ങിനെ എന്മനം കീഴടക്കി.
വിരസമാം ജീവിതയാത്രയില്‍ നീയെന്‍റെ
വിരഹിയാം ഹൃത്തോടു ചേര്‍ന്നുനിന്നു.
അനുവാദമില്ലാതിരുന്നിട്ടും നീയെ –
ന്നകതാരില്‍ എങ്ങോ ഒളിച്ചിരുന്നു.
വിജനമാമീ സാഗരതീരത്തിരിക്കവേ നീ –
യൊരു മൃദു സ്പന്ദമായ് തഴുകിനീങ്ങി.
ഒരു കുളിര്‍തെന്നലായ് വീശിയെന്‍ കാതി –
ലൊരു സ്വകാര്യം നീ മൊഴിഞ്ഞുമെല്ലെ.
“ഇനി നീ തനിച്ചല്ല. നിന്‍ ഏകാന്തയാത്രയി -
ലൊരു പ്രിയ സഖിയായ്‌ ഞാനെന്നുമുണ്ടായീടും.”
അതുകേള്‍ക്കെ എന്മനം കോരിത്തരിച്ചുപോ -
യെന്‍ കണ്‍കളില്‍ അശ്രുകണം നിറഞ്ഞു.
എന്‍ ദു:ഖമെല്ലാം അകറ്റീടു -
മെങ്കിലും നീയൊരു ദു:ഖപുത്രി.
എന്നിരുന്നാലും എന്‍പ്രിയ മൌനമേ 
നിന്നെ ഞാനിന്നു പ്രണയിക്കുന്നു.

Thursday, February 17, 2011

പൂര്‍ണ്ണവിരാമം

അവസാനം അയാള്‍ ഒന്നു തീരുമാനിച്ചു. ദൈവം കനിഞ്ഞു തന്ന ഈ ജീവിതം അവസാനിപ്പിക്കുക തന്നെ. അത്രയേറെ വെറുത്തിരുന്നു അയാള്‍ ജീവിതത്തെ. “കപട ലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം” എന്ന കവിവചനം പോലെ ആയിരുന്നു അയാളുടെ അവസ്ഥ. എന്തു തന്നെ സംഭവിച്ചാലും നാളെ അന്യായമായ വിധി തന്നെ തൂക്കുന്നതിനു മുന്നുതന്നെ ഈ ലോകത്തിലെ സര്‍വ്വബന്ധങ്ങളും (അയാള്‍ക്ക്‌ ബന്ധങ്ങള്‍ എല്ലാം ബന്ധനങ്ങള്‍ ആയിരിന്നു) ഉപേക്ഷിക്കാന്‍ അയാള്‍ തീരുമാനിച്ചുകഴിഞ്ഞു. അതിനുള്ള മനശ്ശക്തി അയാള്‍ നേടിക്കഴിഞ്ഞിരുന്നു.
ജയിലില്‍ നിന്നും ഒരു സുഹൃത്തിന്‍റെ കയ്യില്‍നിന്നും വാങ്ങിയ ഒരു ബ്ലേഡ്. അതാണ്‌ തന്‍റെ അന്ത്യവിധി നിശ്ചയിക്കാന്‍ അയാള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. പുലര്‍ച്ചെയാണ് കോടതി തന്‍റെ വിധി നടപ്പാക്കുന്നത്. പക്ഷെ അതിനുമുന്നുതന്നെ തന്‍റെ വിധി താന്‍ തന്നെ നടപ്പാക്കും. രാത്രി ഏകദേശം പന്ത്രണ്ടു മണിയായി കഴിഞ്ഞിരുന്നു. അയാള്‍ ബ്ലേഡ് എടുത്തു ഇടതുകയ്യിലെ ഒരു ഞരമ്പു ചെറുതായി ഒന്ന് മുറിച്ചു. എന്നിട്ട് നല്ല ഹൃദയമുള്ള ഒരു പോലീസുകാരന്‍ തന്ന പുസ്തകവും പേനയും എടുത്തു. അച്ഛനമ്മമാര്‍ക്കും ഗുരുനാഥന്മാര്‍ക്കും അന്ത്യസഹായം ചെയ്ത ആ നല്ല പോലീസുകാരനും മനസാ നന്ദി പറഞ്ഞുകൊണ്ട് അയാള്‍ എഴുതിത്തുടങ്ങി. തന്‍റെ അവസാന കുറിപ്പ്. ആത്മഹത്യാക്കുറിപ്പ് അല്ല, മറിച്ചു അതില്‍ അയാളുടെ ആത്മകഥ തന്നെ ആയിരുന്നു.
ഒരുവശത്ത്‌ രക്തം ഒഴുകിത്തുടങ്ങിയിരുന്നു. പക്ഷെ അയാള്‍ അതൊന്നും അറിയുന്നില്ല. പതിയെ അയാള്‍ ഓര്‍മ്മയിലേക്ക് ചേക്കേറിയിരുന്നു. ആദ്യം തന്‍റെ ബാല്യകാലെത്തെക്കുറിച്ച്, മങ്ങിയ ഓര്‍മ്മകള്‍ മാത്രമുള്ള തന്‍റെ അമ്മയെക്കുറിച്ച്. പെറ്റമ്മ മരിച്ചതിനുശേഷം അച്ഛന്‍ കല്യാണം കഴിച്ച തന്നെ എപ്പോഴും ദ്രോഹിച്ചിരുന്ന രണ്ടാനമ്മയെക്കുറിച്ച്, വിരസമായ ബാല്യകാലത്തെക്കുറിച്ച്. അയാളെ സംബന്ധിച്ച് അമ്മയിപ്പോള്‍ ഭൂമീദേവി ആണ്. വിദ്യാഭ്യാസം ഉപേക്ഷിക്കപ്പെട്ടശേഷം തനിക്ക് വായിക്കാനും കുറച്ചു എഴുതാനും പുസ്തകങ്ങളും പേനയും വാങ്ങിത്തന്ന കളിക്കൂട്ടുകാരിയെ കുറിച്ച് അയാള്‍ ഓര്‍ത്തുപോയി. തന്‍റെ മനസ്സില്‍ എന്നും ഗുരുസ്ഥാനത്തുവെച്ച അവളെ അയാള്‍ എങ്ങിനെ മറക്കും.? അവളെക്കുറിച്ചു എഴുതുമ്പോള്‍ അയാളുടെ തൂലികയ്ക്കു വിശ്രമില്ലായിരുന്നു.
രക്തം ധാരയായി ഒഴുകിത്തുടങ്ങിയിരുന്നു. അയാള്‍ വീണ്ടും ഓര്‍മ്മകളിലേക്ക് പോയി. നാടുവിട്ടശേഷം മഹാനഗരങ്ങളില്‍ അലഞ്ഞു തിരിഞ്ഞത്, പച്ചവെള്ളം പോലും കുടിക്കാത്ത ദിവസങ്ങളെക്കുറിച്ച്, വീഥികളില്‍ ബോധമറ്റു കിടന്നതിനെക്കുറിച്ചു, അവസാനം ഏതോ മഹത്മാവിനാല്‍ താന്‍ എത്തിപ്പെട്ട ആശ്രമത്തെക്കുറിച്ച്, അവിടെ എത്തിയതിനുശേഷം അയാള്‍ വീണ്ടും ജീവിച്ചു തുടങ്ങി. സമത്വത്തിന്‍റെ സഹോദര്യത്തിന്‍റെ സ്നേഹത്തിന്‍റെ ഒരു സ്ഥലം. പഴയതെല്ലാം മറന്നു ഒരു പുതിയ ജീവിതം. ഒരുകണക്കിന് പറഞ്ഞാല്‍ ഒരു രണ്ടാം ജന്മം. നഷ്ടപ്പെട്ട എഴുത്തും വായനയും അയാള്‍ തിരിച്ചു കൊണ്ട് വന്നു. എതൊരു മഹാത്മാവിനാല്‍ ആണോ താന്‍ അവിടെ എത്തിപ്പെട്ടത്, അദേഹത്തിനെ അയാള്‍ക്കു മറക്കാന്‍ കഴിയുമായിരുന്നില്ല.
കൈകള്‍ക്കും കാലുകള്‍ക്കും ഭയങ്കര വേദന. പെട്ടെന്ന് ഓര്‍മ്മകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു. ഇപ്പോള്‍ അയാള്‍ ഇരിക്കുന്നത് തന്നെ രക്തത്തിലാണെന്നു പറയാം. ഓര്‍മ്മകളെ എല്ലാം അയാള്‍ എഴുതിത്തീര്‍ത്തുകൊണ്ടിരിക്കയാണ്‌. പൌര്‍ണമിയായതിനാല്‍ ജയിലേക്ക് നല്ല നിലാ വെളിച്ചം ഉണ്ട്. തനിക്ക് കുറച്ചുകൂടി സമയം അനുവദിച്ചെങ്കില്‍... അയാള്‍ ഒരു നിമിഷം ദൈവത്തിനോട് യാചിച്ചു. പക്ഷെ, ജീവിതത്തില്‍ തന്നെ ജയിലിലാക്കിയ വിധിയെക്കുറിച്ച് ആലോചിച്ചപ്പോള്‍ അയാള്‍ അത് തിരുത്തി. അയാള്‍ വീണ്ടും ഓര്‍മ്മകളിലേക്ക് സഞ്ചരിച്ചു. വായനശാലയിലെ സ്ഥിരം സന്ദര്‍ശനങ്ങളെക്കുറിച്ച്, പുസ്തകങ്ങളുടെ, സാഹിത്യത്തിന്‍റെ മായാവലയാങ്ങലെക്കുറിച്ചു. വളരെ പെട്ടെന്നുതന്നെ സ്വന്തം രചനകളാല്‍ ആശ്രമത്തില്‍ അയാള്‍ അറിയപ്പെട്ടുതുടങ്ങി. ജീവിതത്തെ അയാള്‍ ഒരുപാട് സ്നേഹിച്ചുതുടങ്ങി. പുസ്തകങ്ങളെ പ്രണയിച്ചു തുടങ്ങി. പഴയ ഓര്‍മ്മകള്‍ ഒന്നും തന്നെ ശല്യപ്പെടുത്തിയിരുന്നില്ല. അവസാനം ഓര്‍മ്മകള്‍ അയാളെ ആ വെറുക്കപ്പെട്ട ദിവസത്തിലേക്ക് കൊണ്ടെത്തിച്ചു. എന്നും വായനശാലയില്‍ പോയിരുന്ന കാലം. അങ്ങിനെ ഒരു നാള്‍ പുസ്തകങ്ങള്‍ തിരഞ്ഞു നടക്കുമ്പോള്‍ കണ്ട ആ രൂപം. രക്തത്തില്‍ കുളിച്ചു കിടക്കുന്ന, വേദനകൊണ്ടു പുളയുന്ന ആ യുവതി. അയാള്‍ നടുക്കത്തോടെയാണ് ഇപ്പോഴും ആ രംഗങ്ങള്‍  ഓര്‍ക്കുന്നത്. ഒരിറ്റുവെള്ളം കൊടുത്തത്, തന്‍റെ മടിയില്‍ കിടന്നു മരിച്ചത്, എല്ലാവരും താനാണ് കൊലപാതകി എന്ന് മുദ്രകുത്തിയത്, കോടതിപോലും തന്നെ അവിശ്വസിച്ചത്, ഏറ്റവുമൊടുവില്‍ വധശിക്ഷക്ക് വിധിച്ചത്, എല്ലാം ഇപ്പോഴും ഓര്‍മ്മകളില്‍ തളംകേട്ടിനില്‍ക്കുന്നു. ആരാണ് എന്തിനാണ് അത് ചെയ്തതെന്ന് അയാള്‍ക്ക്‌ അറിയുമായിരുന്നില്ല. അപ്പോഴും ഒരു ദുഃഖം മാത്രമേ അയാള്‍ക്കുണ്ടായിരുന്നുള്ളൂ. താന്‍ ആരാധിക്കുന്ന, തന്നെ ഒരു പുത്രനെപ്പോലെ സ്നേഹിച്ച് തനിക്ക് ഒരു രണ്ടാം ജന്മം തന്ന ആ ആശ്രമാധിപതിയുടെ മുന്നില്‍ വെച്ച്, ആശ്രമത്തിലെ തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരുടെ മുന്നില്‍ വെച്ചു പോലീസുകാര്‍ വിലങ്ങണിയച്ചപ്പോഴുണ്ടായ ദുഃഖം അയാള്‍ക്ക്‌ മറക്കാന്‍ കഴിയുമായിരുന്നില്ല.
അയാള്‍ വീണ്ടും ഓര്‍മകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു. രക്തം ജയിലറയില്‍ പരന്നു കഴിഞ്ഞിരുന്നു. സമയം ഏതാണ്ട് രണ്ടു മണി കഴിഞ്ഞിരിക്കുന്നു. പറാവുകാരന്‍ നല്ല ഉറക്കത്തിലാണ്. കൈകാലുകളില്‍ തുടങ്ങിയന്‍ വേദന ഇപ്പോള്‍ ശരീരം മുഴുവനായും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. കണ്‍കളില്‍ ചെറുതായി ഇരുട്ട് കയറുംപോലെ. അയാള്‍ എഴുത്ത് നിര്‍ത്തി. പുസ്തകവും പേനയും ജയില്‍ കമ്പികളിലൂടെ പുറത്തേക്കിട്ടു. ഇനി മരണം. ഒരുപാട് തവണ മരണത്തെക്കുറിച്ച് എഴുതിയ അയാള്‍ ഇപ്പോള്‍ ശരിക്കുമുള്ള മരണം അനുഭവിക്കാന്‍ തുടങ്ങി. എഴുതിയതില്‍നിന്നെല്ലാം വ്യത്യസ്തമായ അനുഭവം. അയാള്‍ക്കു ഇരിക്കുവാന്‍പോലും വയ്യാത്ത അവസ്ഥയായി. അടുത്തിരുന്ന ഗ്ലാസില്‍ നിന്നും തനിക്ക് അവസാനമായി കുടിക്കാന്‍ കരുതിയിരുന്ന ഒരിറ്റു വെള്ളം അയാള്‍ ആര്‍ത്തിയോടെ കുടിച്ചു. പുറത്തെ നിലാവിനെ നോക്കി, ജീവിതത്തില്‍ തന്നെ സ്നേഹിച്ച സഹായിച്ച എല്ലാവര്‍ക്കും മനസ്സ് നിറയെ നന്ദി പറഞ്ഞുകൊണ്ട് അയാള്‍ മരണത്തെ പ്രതീക്ഷിച്ചുകൊണ്ട് കണ്ണുകളടച്ചു കിടന്നു. വേദന അതിന്‍റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്നു. മരണത്തിന്‍റെ കുരുക്ക്‌ തന്നെ വരിഞ്ഞു കെട്ടുന്നതായി അയാള്‍ക്ക്‌ തോന്നി. കണ്ണുകളില്‍ ഭീതികരമായ ഇരുട്ട് കയറുംപോലെ. തനേതോ ഒരു വലിയ പടുകുഴിയിലേക്കു എടുത്തെറിയപ്പെട്ടപോലെ. തനിക്ക് ബോധക്ഷയം വരുന്നത് പോലെ. അങ്ങിനെ അനിവാര്യമായ മരണത്തെ അയാള്‍ വിളിച്ചുവരുത്തി. ഒരുതരം സ്വച്ഛന്ദമൃത്യു. അപ്പോഴും ഒരു ചെറുപുഞ്ചിരി അയാളുടെ മുഖത്തുണ്ടായിരുന്നു. ഒരു വിജയിയെപ്പോലെ...

Wednesday, February 16, 2011

പ്രയാണം


ഞാന്‍ യാത്ര തുടരുകയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് നിരാശയില്ല. കാരണം എല്ലാ തിക്താനുഭവങ്ങളെയും വിജയത്തിലേക്കുള്ള ചവിട്ടുപടികളായി ഞാന്‍ കാണുന്നു. ഒരു സമത്വ സുന്ദര ലോകം. അതാണ്‌ എന്‍റെ സ്വപ്നം. വിധി എന്ത് തന്നെ ആയാലും എന്നാല്‍ കഴിയുന്നതിന്‍റെ പരമാവധി ശ്രമിക്കും. എനിക്കറിയാം എല്ലാം ഒരു ദിവാസ്വപ്നം മാത്രമാണ് എന്ന്. എന്നിരുന്നാലും എന്‍റെ ലക്ഷ്യത്തിനു മാറ്റമില്ല. എന്നാല്‍ കഴിയുന്ന സഹായം ചെയ്യുക. അതിനുവേണ്ടി വിധിയോട് പൊരുതാനും ഞാന്‍ തയ്യാര്‍.
വരൂ കൂട്ടുകാരേ, നമുക്കു ഈ നീലാംബരത്തിന് കീഴില്‍ ഒത്തു ചേരാം. ഒരു സമത്വ സുന്ദര ലോകം തീര്‍ക്കാം. സന്തോഷത്തിന്‍റെ സ്നേഹത്തിന്‍റെ സമത്വത്തിന്‍റെ ഒരു ലോകം. ഇവിടെ ദുഃഖങ്ങള്‍ക്ക് സ്ഥാനമില്ല. ദു:ഖിതരെ സഹായിക്കലാകട്ടെ നമ്മുടെ ലക്ഷ്യം. “സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും” എന്ന കവി വചനം ആകട്ടെ നമ്മുടെ ആശയം. സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍ നമ്മുടെ ശുഭ്രപതാകാ വാഹകര്‍ ആകട്ടെ. “സ്നേഹമാണ് അഖിലസാരമൂഴിയില്‍” എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം. എല്ലാ പ്രതിബന്ധങ്ങളെയും നമുക്ക് പുഞ്ചിരി കൊണ്ട് നേരിടാം. പോരൂ... നമുക്ക് ഒന്നിച്ചു യാത്ര തുടരാം. പുതിയ കൂട്ടുകാരെയും വിളിക്കാം.

എന്നോടൊത്തുണരുന്ന പുലരികളെ,
എന്നോടൊത്തു കിനാവുകണ്ട് ചിരിക്കും ഇരവുകളെ,
യാത്ര തുടരുന്നു ശുഭയാത്ര നേര്ന്നു വരൂ...

ഒരു കുടന്ന നിലാവുകൊണ്ടെന്‍ നെറുകയില്‍
കുളിര്‍ തീര്‍ഥമാടിയ നിശകളെ,
നിഴലുമായിണ ചേര്‍ന്നു നൃത്തം ചെയ്ത പകലുകളെ,
പോരൂ...പോരൂ...

തുളസി വെറ്റില തിന്നു ചുണ്ടു തുടുത്ത സന്ധ്യകളെ,
തുയിലുണര്ത്താന്‍ വന്നോരോണക്കിളികളെ നന്ദി,
അമൃതവര്‍ഷിണിയായ വര്ഷാഗാന മുകിലുകളെ,
എന്‍റെ വഴികളില്‍ മൂകസാന്ത്വനമായ പൂവുകളെ,
എന്‍റെ മിഴികളില്‍ വീണുടഞ്ഞ കിനാക്കളെ നന്ദി,
നന്ദി... നന്ദി...
യാത്ര തുടരുന്നു ശുഭയാത്ര നേര്ന്നു വരൂ...
യാത്ര തുടരുന്നു ശുഭയാത്ര നേര്ന്നു വരൂ...

Monday, February 14, 2011

Happy Valentines Day

"കുവലയ വിലോചനേ...ബാലെ....ഭൈമി..."

പ്രണയത്തിന്‍റെ മകുടോദാഹരണമായ നള-ദമയന്തിമാര്‍...

വാലന്‍ന്റൈന്‍ ദിനാശംസകള്‍..

ശ്രീ. കലാ. ഗോപി ആശാന്‍ & മാര്‍ഗി വിജയകുമാര്‍ (നളചരിതം രണ്ടാം ദിവസം)


ശ്രീ. കലാ. ഗോപി ആശാന്‍ & കലാ. ഷണ്മുഖന്‍. (നളചരിതം രണ്ടാം ദിവസം)